മതാതീത ആത്മീയതയുടെയും മതേതരത്വത്തിൻ്റെയും വക്താവായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, നവജ്യോതിശ്രീ കരുണാകരഗുരുവിനാൽ സ്ഥാപിതമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ ആഗോളതല പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന മഹനീയ വ്യക്തിത്വമാണ് 2019 സെപ്റ്റംബർ ഒൻ പതിനാണ് അദ്ദേഹം ആശ്രമത്തിൻ്റെ ജനറൽ സെക്രട്ടറിയായത്. അതുവരെ ഓർഗനൈസിംഗ് സെക്രട്ടറി എന്ന നിലയിൽ വളരെ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവച്ചത് . ആത്മീയനേതാവ്, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സ്വാമി രാജ്യത്തുടനീളം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മതേതര ആത്മീയത യുടെ പ്രചരണത്തിനും നേതൃത്വം നല്കിവരുന്നു.
ഏഷ്യനെറ്റ് ചാനലിൽ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 6.45 ന് സംപ്രേഷണം ചെയ്തുവരുന്ന സ്നേഹത്തിന്റെ പാഥേയം എന്ന പ്രോഗ്രാമിലൂടെ സ്വാമി ജീവിത യാത്രയിൽ നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചെറിയ പ്രശ്നങ്ങൾ മുതൽ നിർണ്ണായക ഘട്ടങ്ങളിൽ വന്നനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് വരെ ധാർമ്മികതയിലൂന്നി നിൽ ക്കുന്ന പരിഹാരമാർഗ്ഗങ്ങൾ ചെറു ഉപമകളിലൂടെയും കഥകളിലൂടെയും പറഞ്ഞുതരുന്നു സ്വാനുഭവവും മഹാന്മാരുടേയും ഇന്നത്തെ സമൂഹത്തിലെ അനുകരണീയരായ വിശിഷ്ടവ്യക്തിത്വങ്ങളേയും ഇതിലൂടെ നമുക്ക് മറക്കാനാകാത്ത അനുഭവമാക്കുകയാണ് സ്വാമി.
എഫ്.എ.സി.റ്റി.യിലെ ഉദ്യോഗസ്ഥനായിരുന്ന ദിവംഗതനായ എം.കെ. മണിയൻ നായരുടെയും ശ്രീമതി ജെ. ശാന്തമ്മയുടെയും മൂന്നുമക്കളിൽ ഇളയവനായി 1974 മെയ് 25 ന് ചേർത്തലയിൽ ജനിച്ച സ്വാമി, ആലുവ ഉദ്യോഗമണ്ഡലിലെ ഫാക്ട് സ്കൂളിലും എറണാകുളത്തുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് ശാന്തിഗിരി ആശ്രമത്തിൽ എത്തി. 2001 ഫെബ്രുവരി 24 ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്ന പേരിൽ സന്ന്യാസദീക്ഷ സ്വീകരിച്ചശേഷം ആശ്രമപ്രവർത്തനങ്ങളിൽ സജീവമായി.
ഇന്ന് ആഗോളതലത്തിൽ തന്നെ ഭാരതത്തിൻ്റെ സനാതനധർമ്മം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന കേരളത്തിൻ്റെ മതേതരമുഖമായ സ്വാമി ജാതിമതചിന്തകൾക്കതീതമായി സമൂഹത്തെ മാനവികതയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു . ഇതര മതസമൂഹങ്ങളിലെ നേതാക്കളുമായുള്ള സ്വാമിയുടെ ആത്മബന്ധം പ്രശംസനീയമാണ്. 2012 ൽ വത്തിക്കാനിൽ നടന്ന മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയുടെ കർദിനാൾ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തത് രാജ്യാന്തരതലത്തിൽ തന്നെ മാധ്യമശ്രദ്ധ നേടുകയുണ്ടായി.
പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും വിവിധ വിഷയങ്ങളെ ക്കുറിച്ച് ലേഖനങ്ങൾ എഴുതുന്ന സ്വാമി സോഷ്യൽ മീഡിയകളിലും സജീവമാണ്. നേരിൻ്റെ ബാല്യം, തെരഞ്ഞെടുത്ത ലേഖനങ്ങൾ, പുതിയ മനുഷ്യനാകാൻ എന്നീ പുസ്തകങ്ങളും ഗുരുവിൻ്റെ ജീവചരിത്ര സംഗ്രഹവും രചിച്ചിട്ടുണ്ട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ പ്രസിദ്ധീകരിച്ച ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം ആറു മാസങ്ങൾ കൊണ്ട് അഞ്ച് ലക്ഷം കോപ്പികൾ വിറ്റഴിച്ച് റിക്കോർഡ് സൃഷ്ടിക്കുകയുണ്ടായി.
ശാന്തിഗിരി ആശ്രമത്തെ ഒരു അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി വളർത്തുന്നതിൽ സ്വാമി വഹിക്കുന്ന നിസ്തുലമാണ്. സാംസ്കാരിക സാമൂഹ്യരംഗങ്ങളിൽ സജീവമായി ഇടപെടുന്ന സ്വാമി ഒ.വി. വിജയൻ ഫൌണ്ടേഷൻ, ഡോ.എ.പി.ജെ. അബ്ദുൽ കലാം ഫൌണ്ടേഷൻ, വയലാർ രാമവർമ്മ സാംസ്കാരികവേദി, പി. കുഞ്ഞിരാമൻനായർ ഫൌണ്ടേഷൻ, ജി. ദേവരാജൻ മാസ്റ്റർ ഫൌണ്ടേഷൻ, പ്രേംനസീർ ഫൌണ്ടേഷൻ, സ്വസ്തി ഫൌണ്ടേഷൻ, നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്, യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ തുടങ്ങിയവയുടെ രക്ഷാധികാരിയാണ്, കൂടാതെ ഗവൺമെൻ്റിൻ്റെ ലഹരിവിരുദ്ധ പ്രവർ ത്തനങ്ങൾക്കുള്ള വിവിധ പദ്ധതികളിലും സഹകരിക്കുന്നു.
യു.എസ്.എ, യു.കെ., ചൈന, റഷ്യ, ബ്രസീൽ, ജർമനി, ഇറ്റലി, യു.എ.ഇ, ബഹറിൻ, ഖത്തർ, കുവൈറ്റ്, സംഗപ്പൂർ, മലേഷ്യ, ഹോങ്കോംഗ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. സാമൂഹിക മതേതര ആത്മീയ മേഖലകൾക്ക് നല്കിയ സംഭാവനകളെ മുൻനിർത്തി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.