ന്യൂഡൽഹി: ലോകാരാധ്യനായ നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ജന്മശതാബ്ദി മഹോത്സവത്തിനു തുടക്കം കുറിച്ച് ജന്മശതാബ്ദി സന്ദേശ സഭ സംഘടിപ്പിക്കും . ന്യൂഡൽഹിയിലെ സാകേത് ശാന്തിഗിരി ആശ്രമം ബ്രാഞ്ചില്‍ ഏപ്രിൽ 5-ന് (ഞായർ) വൈകിട്ട് 3 മണിക്ക് മുൻ മഹാരാഷ്ട്ര ഗവർണറും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായിരുന്ന പത്മഭൂഷൺ ഭഗത് സിംഗ് കോഷ്യാരി ഉദ്ഘാടനം നിർവഹിക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അധ്യക്ഷത വഹിക്കും.
ഇൻഡിക് ധർമ്മ അക്കാദമി ഡയറക്ടർ പ്രൊഫ. കെ. ഗോപിനാഥ്, കേന്ദ്ര സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ശ്രീനിവാസ വർഖേഡി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഷിംല) മുൻ ഡയറക്ടർ പത്മഭൂഷൺ പ്രൊഫ. മൃണാൽ മിരി, ഉത്തരാഖണ്ഡ് സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. രമാകാന്ത് പാണ്ഡെ, ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച് മുൻ ചെയർമാൻ പ്രൊഫ. ആർ. സി. സിൻഹ, പ്രൊഫ. സുധീർ കുമാർ സിംഗ്, സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി, ജനനി ശാലിനി, എയിംസ് മുൻ ഡയറക്ടർ പ്രൊഫ. ആനന്ദകുമാർ, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫ. എമിരിറ്റസ് സി. ആർ. ബാബു, ജെ.എൻ.യു പ്രൊഫ. ബിന്ദു പുരി, പ്രൊഫ. പ്രഭിത് സോധി, ധർവേഷ് ഗോപാൽ, പ്രൊഫ. നാരായണപ്രസാദ്, ഡോ. സനുമോൻ ശ്രീധരൻ, മനീഷ് മധുസൂദനൻ, ഏഞ്ചലോ മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
1927 സെപ്റ്റംബർ 1-നാണ് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജനനം. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചന്ദിരൂരാണ് ജന്മസ്ഥലം. പിന്നീട് ആലുവ അദൈതാശ്രമം, വര്‍ക്കല ശിവിഗിരി തുടങ്ങി വിവിധ ആശ്രമങ്ങളില്‍ സേവനം ചെയ്തതിനു ശേഷമാണ് 1964-ൽ പോത്തൻകോട് എത്തി ശാന്തിഗിരി ആശ്രമം സ്ഥാപിച്ചത്. ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം ഇന്ന് മതേതരത്വത്തിന്റെയും മതാതീത ആത്മീയതയുടെയും പ്രധാന തീർത്ഥാടന കേന്ദ്രമാണ്.
ശാന്തിഗിരിയിലെ താമരപർണ്ണശാല ലോകത്തിന് സമർപ്പിച്ചത് മുൻ രാഷ്ട്രപതി പ്രതിഭ ദേവിസിംഗ് പാട്ടീലാണ്. മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ഉൾപ്പെടെ നിരവധിപേർ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി ഗുരുവിന്റെ അനുയായികളായി മാറിയിട്ടുണ്ട്. സാധാരണക്കാരായ ആളുകൾ മുതൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള എല്ലാവർക്കും ഒരുപോലെ സ്വീകരിക്കാവുന്ന ആത്മീയ ആശയങ്ങളെയാണ് നവജ്യോതിശ്രീകരുണാകരഗുരു ലോകത്തിന് പ്രദാനം ചെയ്തത്.
ഇന്ന് രാജ്യത്തുടനീളം മുപ്പതോളം ബ്രാഞ്ച് ആശ്രമങ്ങൾ പ്രവർത്തിക്കുന്നു. ഗുരുവിന്റെ നൂറാം ജന്മദിനം ലോകമറിയുന്ന നിലയിൽ ആഘോഷിക്കുകയാണ് ശാന്തിഗിരി പരമ്പര ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി രാജ്യത്തുടനീളം ജന്മശതാബ്ദി സന്ദേശസഭകൾ സംഘടിപ്പിക്കുമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.